കാട്ടാക്കട: കെ.എസ്.ആർ.ടി.സി വാണിജ്യസമുച്ചയത്തിനുള്ളിലെ സംഘർഷത്തിനിടെ വിദ്യാർഥികളെ ആക്രമിച്ച കേസിൽ മൂന്നുപേരെക്കൂടി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളും കട്ടയ്ക്കോട് സ്വദേശികളുമായ അബിൻ(19), സജിത്ത് (22), ഡ്രൈവറായ അനുരാജ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ 11 പ്രതികളിൽ ഒന്നാം പ്രതി അഭിഷേക് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.
വ്യാഴാഴ്ച വൈകീട്ടാണ് കാട്ടാക്കട വാണിജ്യ സമുച്ചയത്തിനുള്ളിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. നെയ്യാർഡാം ആർ.പി.എം സഹകരണ കോളജിലെ ബിരുദ വിദ്യാർഥിയാണ് ഒന്നാം പ്രതി അഭിഷേക്. ഈ കോളജിലെ വിദ്യാർഥികളായ ആദിശ് (19), അനു(19), ശ്രീറാം(19) എന്നിവരെയാണ് അഭിഷേകും സുഹൃത്തുക്കളും മർദിച്ചത്.
അഭിഷേകിന്റെ മൊബൈൽ ഫോൺ അനുവിന്റെ കൈ തട്ടി നിലത്തുവീണ് ഗ്ലാസ് പൊട്ടിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ബാക്കിയുള്ളതിൽ അഞ്ചുപേരെക്കൂടി തിരിച്ചറിഞ്ഞതായും കാട്ടാക്കട പൊലീസ് അറിയിച്ചു.