ശങ്കർ-കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസിനായി ഒരുങ്ങുകയാണ്. ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്.അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് യു/ എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക എന്നതാണ് സെൻസർ ബോർഡിന്റെ ഒന്നാമത്തെ നിർദേശം. ഇത് വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരത്തിൽ ബോൾഡ് ആക്കണം. രണ്ടാമതായി, ‘കൈക്കൂലി ചന്ത’ എന്ന പ്രയോഗം സിനിമയിൽ നീക്കം ചെയ്യണം. ‘ഡേർട്ടി ഇന്ത്യൻ’ പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളിൽ നിന്ന് ഒഴിവാക്കണം. കൂടാതെ പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻ.ഒ.സി നൽകണമെന്നും സിനിമാ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്
മൂന്ന് മണിക്കൂർ നാല് സെക്കൻഡാണ് സിനിമയുടെ ദൈർഘ്യം. രകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർഥ്, ജേസൺ ലംബേർട്ട്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ, എസ്.ജെ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങൾ വീണ്ടും സി.ജി.ഐ ടെക്നോളജി ഉപയോഗിച്ചും ബോഡി ഡബിളിങ്ങിലൂടെയും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇന്ത്യൻ 2വിനൊപ്പം ഇന്ത്യൻ 3യും ചിത്രീകരിച്ചിട്ടുണ്ട്. മൂന്നാം ഭാഗം വൈകാതെ തിയറ്ററുകളിലെത്തുമെന്ന് സംവിധായകൻ ശങ്കർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.