ലണ്ടൻ: യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ ബ്രിട്ടീഷ്-ഇന്ത്യൻ സമൂഹത്തിന് നേട്ടം. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ഇതിൽ ഭൂരിപക്ഷം പേരും പഞ്ചാബ്, കേരളം സംസ്ഥാനങ്ങളിൽ വേരുകളുള്ളവരാണ്.
കഴിഞ്ഞ വർഷം 16 ഇന്ത്യൻ വംശജരായ സ്ഥാനാർഥികളാണ് ജയിച്ചത്. എന്നാൽ, ഇക്കുറി തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യൻ വംശജരായ സ്ഥാനാർഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കഴിഞ്ഞ വർഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജരുടെ വോട്ടുകൾ കാര്യമായി നേടാൻ ലേബർ പാർട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, ഇക്കുറി റെക്കോഡ് ഇന്ത്യൻ വംശജരെ മത്സരിപ്പിച്ചാണ് ലേബർ പാർട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.
ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിൽ. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു.
650 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു.