അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരി (എം.ഡി.എം.എ) കടത്തുകയായിരുന്ന യാത്രക്കാരനെ എക്സൈസ് സംഘം പിടികൂടി.
എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ബസിൽ നിന്ന് അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെയും ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സിന്തറ്റിക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട 133 ഗ്രാം മാരക ലഹരി മരുന്നും കണ്ടെടുത്തത്.
വിപണിയിൽ ഏഴു ലക്ഷത്തിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായ പ്രതി ബംഗളൂരുവിൽ വസ്ത്ര വ്യാപാരിയാണെന്നും വ്യാപാരത്തിൻറെ മറവിലായിരുന്നു ലഹരി വിപണനം നടത്തിയിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു.