തിരുവനന്തപുരം: കെ.എസ്.യു നേതാവ് കേരള സർവകലാശാലയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന പരാതിയിൽ സർവകലാശാല പൊലീസ് അന്വേഷണം ആവശ്യപ്പെടും. ഇതുസംബന്ധിച്ച പരാതിയിൽ സർവകലാശാല അന്വേഷണം നടത്തിയതായും പരാതിയിൽ പറയുന്ന രജിസ്റ്റർ നമ്പറിലുള്ള ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.
പരാതിയിലുള്ള നമ്പറിൽ സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. അത്തരം ബിരുദ സർട്ടിഫിക്കറ്റ് കൈവശം വെക്കുകയോ എവിടെയെങ്കിലും സമർപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്രിമിനൽ കുറ്റമാണ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ പൊലീസിന് പരാതി നൽകുമെന്നും വി.സി അറിയിച്ചു. കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് നിർമിച്ചെന്ന് ആരോപിച്ചാണ് സർവകലാശാല രജിസ്ട്രാര്‍ക്ക് പരാതി ലഭിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി സമർപ്പിച്ചതായും പരാതിയിലുണ്ട്. ആരോപണം അൻസിൽ നിഷേധിച്ചിട്ടുണ്ട്.