ഇരിങ്ങാലക്കുട: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജു വർഗീസിനെയാണ് (31) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. 2021 മേയ് മാസത്തിലും 2023 ഒക്ടോബറിലും ഇക്കഴിഞ്ഞ മാർച്ചിലും പീഡിപ്പിച്ചതായാണ് പരാതി. പൊലീസ് കേസെടുത്തതോടെ നാട്ടിൽനിന്നു മുങ്ങിയ പ്രതി പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. മൊബൈലിലെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു.
ആയുർവേദ മരുന്ന് ബിസിനസ് നടത്തിയിരുന്ന അജു പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടുപോലും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. പലയിടങ്ങളിലും മാറിമാറിയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച എറണാകുളം കച്ചേരിപ്പടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.