മലപ്പുറം: വയനാട് സീറ്റിനുമേൽ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കെ.മുരളീധരൻ ഏത് സീറ്റിലും മത്സരിക്കാൻ യോഗ്യനാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഏത് സ്ഥാനാർഥി വന്നാലും വയനാട്ടിൽ വിജയിക്കും. ഇൻഡ്യ സഖ്യം സർക്കാർ രൂപീകരണ ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട്ടിലും യു.പിയിലെ റായ്ബറേലിയിലും ജയിച്ചതോടെ രാഹുൽ ഗാന്ധി ഇതിൽ ഒരു സീറ്റ് ഉപേക്ഷിക്കാൻ നിർബന്ധിതനായിരിക്കുകയാണ്. വയനാട് സീറ്റ് രാഹുൽ ഗാന്ധി ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകളും ചൂടുപിടിച്ചത്. തൃശൂരിൽ തോറ്റതിനെ തുടർന്ന് രാഷ്ട്രീയപ്രവർത്തനം നിർത്തിയ കെ.മുരളീധരനെ വയനാട് സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം പുറത്ത് വന്നത്.
അതേസമയം, രാജ്യസഭ സീറ്റിൽ ആര് സ്ഥാനാർഥിയാകണമെന്ന ചർച്ചകളും ലീഗിൽ നടക്കുന്നുണ്ട്. ഹാരീസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാർഥിയാകുമെന്നാണ് അഭ്യൂഹം. പി.എം.എ സലാമിന്റെ പേരും രാജ്യസഭ സ്ഥാനാർഥിയായി പറഞ്ഞു കേൾക്കുന്നുണ്ട്.