മുംബൈ: വിവിധ മതവിഭാഗങ്ങളുടെ പ്രാർഥനകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുവിളി കേൾപ്പിച്ചതിന് മുംബൈയിലെ സ്കൂൾ അധ്യാപികക്ക് സസ്പെൻഷൻ.
കാന്തിവല്ല കപോൾ വിദ്യാനിധി ഇന്റർനാഷനൽ സ്കൂൾ അസംബ്ലിയിൽ ബാങ്കുവിളി ലൗഡ്സ്പീക്കറിൽ കേൾപ്പിച്ചതിന്റെ വിഡിയോ പ്രചരിച്ചതോടെ ഒരു വിഭാഗം രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി. ബി.ജെ.പി, ശിവസേന നേതാക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
എല്ലാ മതങ്ങളുടെയും പ്രാർഥനകൾ കുട്ടികളെ കേൾപ്പിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുവിളിയെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചെങ്കിലും, ഹിന്ദു മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിൽ ഹിന്ദുപ്രാർഥന മാത്രം മതിയെന്നും തങ്ങളുടെ കുട്ടികളെ ഹിന്ദുസംസ്കാരം പഠിക്കാനാണ് ഇവിടെ ചേർത്തതെന്നും പറഞ്ഞ് രക്ഷിതാക്കൾ ബഹളംവെച്ചു.
പ്രാദേശിക ഹിന്ദുത്വ സംഘടന നേതാക്കളും സ്കൂളിനെതിരെ രംഗത്തുവന്നതോടെ, അധ്യാപികയെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു. സ്കൂൾകുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് പ്രാദേശിക ശിവസേന നേതാവ് പൊലീസിൽ പരാതി നൽകി.