തിരുവല്ല: പീഡനക്കേസ് പ്രതിയായ സി.പി.എം പ്രാദേശിക നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച തിരുവല്ല ടൗൺ നോർത്ത് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയിലും അസഭ്യവർഷവും. ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുവാൻ സജിമോനും എത്തിയിരുന്നു.
യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സി.പി.എം വനിത നേതാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്.
ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തിരുന്ന സജിമോനെ കഴിഞ്ഞ ആഴ്ച പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. ഇതിനിടെയാണ് സജിമോൻ ശനിയാഴ്ച വൈകിട്ട് നടന്ന യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയത്. സജിമോനെ യോഗത്തില്‍ നിന്ന് ഒഴിവാക്കി തീരുമാനം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒരു വിഭാഗം നിലപാടെടുത്തു. ഇതേതുടർന്ന് ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിലും അസഭ്യവർഷത്തിലും കലാശിച്ചത്.
ശനിയാഴ്ച രാത്രിയോടെ സജിമോന്റെ ഫോട്ടോവച്ച് പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ‘പീഡനവീരനും സ്ത്രീകളെ വലവീശി പിടിക്കുന്നവനും കൈക്കൂലിക്കാരനുമായ സി.സി. സജിമോൻ അവിഹിതത്തിൽ ഉണ്ടായ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുക’ എന്ന ആവശ്യപ്പെട്ടാണ് തിരുവല്ല നഗരത്തിന്റെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുവല്ല പൗരസമിതിയുടെ പേരിൽ സജിമോന്റെ ഫോട്ടോ ഉൾപ്പെട്ട പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് വരെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ സംസ്ഥാന കൺട്രോൾ കമീഷനാണ് തിരിച്ചെടുക്കാൻ നിർദേശം നൽകിയത്.