ഇംഫാൽ: കലാപം അവസാനിക്കാത്ത മണിപ്പൂരിൽ ഞായറാഴ്ച വീണ്ടും സംഘർഷം. ഇന്നലെ അർധരാത്രിയിൽ കുക്കി വിഭാഗം ആക്രമണം നടത്തിയതായി റിപ്പോർട്ട്. സായുധരായ അക്രമികൾ വെടിവെപ്പ് നടന്നതായും ഒഴിഞ്ഞുകിടന്ന വീടുകൾക്ക് തീവെച്ചതായും വാർത്തകളുണ്ട്.
സായുധരായ അക്രമികൾ യാതൊരു പ്രകോപനവും കൂടാതെ കാന്റോ സബലിൽ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. അക്രമികൾക്ക് നേരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. അക്രമികൾക്കായി പ്രദേശം വളഞ്ഞ് സൈന്യം തിരച്ചിൽ നടത്തുകയാണ്.
അതേസമയം, ഇന്നലെ നടന്ന വെടിവെപ്പിൽ ജവാന് പരിക്കേറ്റതായി സൈന്യം സ്ഥിരീകരിച്ചു. പരിക്കേറ്റ ജവാനെ ലീമാഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇംഫാലിലെ സംഘർഷ ബാധിത പ്രദേശത്ത് സൈന്യം ഇന്നലെ ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. കൂടാതെ രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെ കർഫ്യു ഇളവ് ചെയ്തിരുന്നു.
കുകി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം കലാപമായി വ്യാപിച്ചതോടെയാണ് മേയ് മൂന്നിന് സംസ്ഥാനത്ത് കർഫ്യു പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കലാപം തുടങ്ങിയിട്ട് 49 ദിവസം കഴിഞ്ഞു.