ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി ഖത്തറിൽ. ലബനാൻ സന്ദർശനത്തിനു പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് വൻ പ്രത്യഘാതമുണ്ടാക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. സംഘർഷമുഖത്ത് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി യോജിച്ച് പ്രവർത്തിക്കുന്നതും ചർച്ചയായി. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേൽ മഹാഭൂകമ്പം നേരിടേണ്ടിവരുമെന്ന് സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.