ജയ്പൂർ: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ അന്യായമായി 12 വർഷം തടവിലാക്കിയ ആളെ രാജസ്ഥാൻ ഹൈക്കോടതി വെറുതെവിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതിയുടെ 2016 മെയ് 11ലെ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി ശിക്ഷിക്കപ്പെട്ട ഇഖ്ബാൽ എന്നയാൾക്ക് മൂന്ന് മാസത്തിനകം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, ഭുവൻ ഗോയൽ എന്നിവർ ഇഖ്ബാലിന്റെ അപ്പീൽ സ്വീകരിച്ചുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. 2011 മെയ് 13 ന് ഇയാളുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചെന്നും ഇഖ്ബാൽ കൊലപ്പെടുത്തിയാണെന്നും ആരോപിച്ച് രാജസ്ഥാൻ പൊലീസ് കേസെടുക്കുകയായിരുന്നു.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയ്പൂരിലെ സ്ത്രീ പീഡനക്കേസുകൾക്കായുള്ള പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇഖ്ബാലിനുവേണ്ടി അഭിഭാഷകരായ രാജേഷ് ഗോസ്വാമിയും നിഖിൽ ശർമ്മയുമാണ് കോടതിയിൽ ഹാജരായത്. ഇരയുടെ ആറു വയസ്സുള്ള മകന്റെ സാക്ഷ്യം പോലും കീഴ്ക്കോടതി സ്വീകരിച്ചില്ലെന്നും ഇഖ്ബാലിന്റെ ഭാര്യയെ ചികിത്സിച്ച ഡോക്ടറെ ചോദ്യം ചെയ്തില്ലെന്നും നിഖിൽ ശർമ്മ പറഞ്ഞു.