ഫോർട്ട്കൊച്ചി: കൊച്ചി കോട്ടയുടെ ശേഷിപ്പുകൾ കടൽ തീരത്ത് തെളിഞ്ഞുവന്നു. രാജ്യത്തെ ആദ്യയൂറോപ്യൻ നിർമിത കോട്ടയായ ഇമ്മാനുവൽ കോട്ടയുടെ ചെങ്കല്ലിൽ തീർത്ത അടിത്തറയുടെ ഒരു ഭാഗമാണ് മണൽ കടലിലേക്ക് വലിഞ്ഞതോടെ തെളിഞ്ഞത്.
1503ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ കോഴിക്കോട് സാമൂതിരിയുടെ ആക്രമണത്തെ ചെറുക്കാനും കൂടി പോർചുഗീസുകാർ പണിതതായിരുന്നു കോട്ട. ഇതോടെയാണ് ഫോർട്ട്കൊച്ചി അഥവാ കോട്ട കൊച്ചി എന്ന സ്ഥലനാമം ഉടലെടുത്തത്.1663 ൽ ഡച്ചുകാർ പോർചുഗീസുകാരെ തുരത്തി കൊച്ചി പിടിച്ചെടുത്തതോടെ കോട്ട തകർത്തു. പിന്നീട് വന്ന ബ്രിട്ടീഷുകാർ കല്ലിൻന്മേൽ കല്ല് അവശേഷിക്കാത്ത വിധം കോട്ടയുടെ ശേഷിക്കുന്ന ഭാഗവും തകർക്കുകയായിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ കടൽക്ഷോഭ വേളയിൽ ആറോളം തവണ കോട്ടാവശിഷ്ടം കൊച്ചി കടൽത്തീരത്ത് തെളിഞ്ഞുവന്നിരുന്നു. എന്നാൽ, തെളിഞ്ഞുവന്ന ചരിത്രം സംരക്ഷിച്ചു നിലനിർത്താൻപോലും കഴിയുന്നില്ല. പീരങ്കി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് എതിർവശം കടൽത്തീരത്താണ് ശേഷിപ്പ്. ലോകം മുഴുവനും ചരിത്രം ഗ്രഹിക്കാനായി ഖനനം നടത്തി ചരിത്രവസ്തുക്കൾ കണ്ടെടുക്കുമ്പോഴാണ് ഇവിടെ തെളിഞ്ഞുവന്ന ചരിത്രം ഇല്ലാതാക്കുന്നത്.