തിരുവനന്തപുരം: എൻ.എച്ച്.എം ജീവനക്കാരുടെയും ആശ പ്രവർത്തകരുടെയും വേതന പ്രതിസന്ധി പരിഹരിക്കാൻ 55 കോടി അനുവദിച്ചു. എൻ.എച്ച്.എം ജീവനക്കാരുടെ ശമ്പളം വിതരണത്തിനാണ് 45 കോടി. ആശ വർക്കർമാരുടെ ഇൻസെന്റീവ് വിതരണത്തിന് 10 കോടിയും.
ആരോഗ്യ സ്ഥാപനങ്ങളുടെ ബ്രാൻഡിങ്ങിന്റെ പേരിലെ കടുംപിടുത്തത്തെ തുടർന്ന് ഈ വർഷം ഇതുവരെയും കേന്ദ്രാവിഷ്കൃത പദ്ധതിയായ എൻ.എച്ച്.എം ഇനത്തിലെ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. ഫണ്ട് അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി 14,000ത്തിൽപരം ജീവനക്കാർ സംസ്ഥാനത്ത് എൻ.എച്ച്.എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് എൻ.എച്ച്.എം പ്രവർത്തിക്കുന്നത്. ഈ വർഷം 2005 കോടി രൂപയുടെ പദ്ധതി അടങ്കലിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിൽ 329 കോടി രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ കാര്യങ്ങൾക്ക് പണമായി ലഭിക്കേണ്ടതാണ്. ഈ തുക നാല് ഗഡുക്കളായി ലഭ്യമാക്കുകയാണ് പതിവ്. എന്നാൽ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒരു രൂപയും അനുവദിച്ചിട്ടില്ല.
കഴിഞ്ഞ സാമ്പത്തികവർഷവും പദ്ധതി അടങ്കൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ ശമ്പളവും ആശാ വർക്കർമാരുടെ ഓണറേറിയവും അടക്കമുള്ളവയുടെ വിതരണത്തിന് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ നൽകിയ സഹായത്താലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുപോയതെന്നും ഈ വർഷവും ഇതേ അവസ്ഥയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. നിലവിൽ ജീവനക്കാരുടെ ശമ്പളവും ആശ വർക്കർമാർക്കും പ്രതിഫലവുമടക്കം കുടിശ്ശികയാകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സംസ്ഥാന സഹായം അനുവദിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എൻ.എച്ച്.എം ജീവനക്കാരുടെ ശമ്പളം 2023 ജൂണിൽ വർധിപ്പിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും പഴയ ശമ്പളമാണ് നൽകുന്നത്. രണ്ട് വർഷമായി വാർഷിക ഇൻക്രിമെന്റും ഇല്ല. കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നതാണ് പുതുക്കിയ വേതനം നൽകാനാവാത്തതിന് കാരണമായി സംസ്ഥാന സർക്കാർ നിരത്തുന്നത്.