
കൊല്ലം>>>കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തില്‍ കുറ്റപത്രംഇന്ന് സമര്‍പ്പിക്കും. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മരണം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെയുള്ളവര്‍ വിസ്മയയുടെ വീട് നേരത്തെ സന്ദര്‍ശിച്ചിരുന്നു.
102 സാക്ഷിമൊഴികളും ശാസ്ത്രീയ, സാഹചര്യ തെളിവുകളും അടങ്ങിയ കുറ്റപത്രമാണ് അന്വേഷണ സംഘം ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നത് അന്വേഷണ സംഘത്തിന് മികവാണ്. വിശദമായ ഫോറന്‍സിക് പരിശോധനാ രേഖകള്‍ ഉള്‍പ്പെടെയാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദത്തിന് തയ്യാറാകുന്നത്.
വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവില്‍ നിന്ന് ശേഖരിച്ച രക്തം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചുവെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊര്‍ജതന്ത്ര വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയും വിശലകനം നടത്തി. സ്വാഭാവികമായി വാതില്‍ തുറക്കുന്നതും ബലമായി തകര്‍ക്കുന്നതും തമ്മിലുള്ള ഊര്‍ജ വ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന.
പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.
മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെയുള്ളവര്‍ വിസ്മയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
വിചാരണ അപേക്ഷ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കമാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനൊപ്പം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കിരണ്‍ കുമാറിനെ വിചാരണ നടത്താനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് ജ്യാമ സാധ്യത പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്ത്രീധന നിരോധന നിയമം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിക്കൂടിയാണ് അസാധാരണ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
കേസില്‍ ഇരുപത്തിയഞ്ചിലേറെ തൊണ്ടി മുതലുകളുണ്ടെന്നാണ് സൂചന. പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസിന്റെ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി.അര്‍ഷിതാ അട്ടല്ലൂരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആശയ വിനിമയം നടത്തിയിരുന്നു.

Follow us on