
കൊച്ചി >>>എത്ര പറഞ്ഞാലും പൊലീസിന്റെ പെരുമാറ്റ രീതി മാറില്ലെന്നു ഹൈക്കോടതിയുടെ വിമര്‍ശനം.കോളനിവാഴ്ചക്കാലത്തെ മനോഭാവവും സംവിധാനവുമാണു പൊലീസ് തുടരുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം .
‘എത്ര പറഞ്ഞിട്ടെന്തു കാര്യം? നമ്മുടെ പൊലീസ് മാറാനേ പോകുന്നില്ല. ഒരു നൂറ്റാണ്ടു മുമ്പുള്ള കൊളോണിയല്‍ കാലത്തെ സമീപനവും സമ്പ്രദായവും ഇവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.’
നേരത്തെ, ‘എടാ, എടീ’ വിളികള്‍ പരിഷ്കൃത സമൂഹത്തില്‍ സ്വീകാര്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
മാന്യവും പരിഷ്കൃതവുമായ ഭാഷ ഉപയോഗിക്കാന്‍ പൊലീസിന് ഇപ്പോഴും അറിയില്ലെന്നു കോടതി പറഞ്ഞു. കോവിഡ് ഡ്യൂട്ടിയിലിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടും പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചു നെടുമ്പന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടും സിവില്‍ സര്‍ജനുമായ ഡോ.നെബു ജോണ്‍ നല്കിയ ഹര്‍ജി ഉള്‍പ്പെടെയാണു ഹൈക്കോടതി രിഗണിച്ചത്.
ദക്ഷിണ മേഖല ഐജിക്കു പരാതി നല്‍കിയെങ്കിലും താക്കീത് നല്‍കിയെന്നാണ് അറിയിച്ചതെന്നും മറ്റു നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. പരാതിയില്‍ നിയമാനുസൃതം നടപടി ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയിരുന്നു.
ഇതില്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെയും വിമര്‍ശിച്ച കോടതി, ശരിയായ അന്വേഷണം നടത്തി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ നിര്‍ദേശം നല്കി. ഹര്‍ജി അടുത്തമാസം ആദ്യവാരം വീണ്ടും പരിഗണിക്കും.
അതേസമയംഎണ്പത്തി ഒന്‍പതുകാരനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണെന്ന പരാതിയിലും കോടതി പൊലീസിനെതിരെ തിരിഞ്ഞിരുന്നു. മനോരോഗ ചികിത്സയിലുള്ള സാധുകുടുംബാംഗത്തെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് പരാതിയിലെ ആരോപണം.
രണ്ടു വട്ടം സ്റ്റേഷനില്‍ വിളിപ്പിച്ചെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണവും കോടതിയെ പ്രകോപിപ്പിച്ചു. പരാതിക്കാരന്റെയും പെണ്മക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാനും പൊലീസ് ഉള്‍പ്പെടെയുളള എതിര് കക്ഷികളുടെ ഭാഗത്തുനിന്ന് ഉപദ്രവമോ ഭീഷണിയോഉണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Follow us on