
കോഴിക്കോട് >>>കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ശ്രമം ആരംഭിച്ചു. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും കണ്ടെത്തുക. ക്വാറന്റൈനില്‍ കഴിയുന്ന ശുചീകരണ സ്റ്റാഫുകളേയും വളണ്ടിയര്‍മാരേയും ആശുപത്രിയില്‍ നിരീക്ഷിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആഗസ്ത് 31 ഉച്ചക്ക് ഒരു മണി മുതല്‍ സെപ്തംബര്‍ ഒന്ന് രാവിലെ 11 വരെയുള്ള സമയത്തിനിടയിലുള്ള അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുമ്പോള്‍ ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ സഹായിച്ച വളണ്ടിയര്‍മാരേയും ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ശുചീകരണ സ്റ്റാഫുകളേയും ആശുപത്രി നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആ സമയമുണ്ടായിരുന്നവരെ കണ്ടെത്തും. സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ അറിയിക്കണമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു. നിപ വൈറസ് ബാധയുടെ വ്യാപനം തടയാന്‍ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു.
ആടിന്റെയും വവ്വാലുകളുടെയും സാമ്ബിളുകള്‍ ഭോപ്പാലിലേക്കയക്കും
നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്ബിളുകള്‍ ഇന്ന് ഭോപ്പാലിലേക്കയച്ചേക്കും. ആടിന്റെയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്റെ 23 രക്തസാമ്ബിളുകളും വവ്വാലിന്റെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുള്ളത്. രണ്ട് സെറ്റ് റമ്ബൂട്ടാന് പഴങ്ങളുമുണ്ട്. ഇന്നലെ സാമ്പിളുകള്‍ അയയ്ക്കാനായിരുന്നു തീരുമാനമെങ്കിലും സാധിച്ചില്ല. ഇന്ന് വിമാനമാര്‍ഗം കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്.
കാട്ടുപന്നികളെ തല്ക്കാലം വെടിവെച്ച് പിടിക്കേണ്ടെന്നാണ് തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികള്‍ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വനം വകുപ്പ്. അങ്ങനെ കണ്ടെത്തിയാല്‍ മാത്രം പന്നികളെ പിടികൂടി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.

Follow us on