ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. പാറമടയുടെ മാനേജരില്‍ ഒരാളായ നടുവട്ടം ഈട്ടുങ്ങപ്പടി രഞ്ജിത് (32), എക്സ്പ്ലൊസിവ് വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടിൽ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറമടക്കു സമീപമുള്ള വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ടു പേർ മരണപ്പെട്ടത്. തുടർന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഡി.ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാർ, എസ്.പി. കെ. കാർത്തിക് എന്നിവർ പാറമടയും പരിസരവും സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി. അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി. പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ പാറമടകളിൽ പരിശോധന തുടരുകയാണ്. കാലടി എസ്.എച്ച്.ഒ എം.ബി. ലത്തീഫ് , എസ്.ഐ മാരായ സ്റ്റെപ്റ്റോ ജോൺ, ജോണി കെ പി, ഏ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മാരായ മനോജ്, മാഹിൻ ഷാ എന്നിവരാണ് പ്രതികളെ പിടിക്കാൻ പോലിസ് ടീമിലുണ്ടായിരുന്നത്.