Type to search

മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് : കരാറുകാരനെ മാറ്റി പദ്ധതി വേഗത്തിൽ പൂർത്തികരിക്കുന്നതിന് നടപടി സ്വീകരിക്കണം ; പി.പി തങ്കച്ചൻ

Uncategorized


പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പദ്ധതി വേഗത്തിൽ പൂർത്തികരിക്കണമെന്ന് മുൻ നിയമസഭ സ്പീക്കർ പി.പി തങ്കച്ചൻ. മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ നടത്തിയ സമരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ എംഎൽഎ ഓഫീസിലും ഓൺലൈൻ വഴിയും വിളിച്ചു ചേർത്തെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് പദ്ധതിയുടെ മെല്ലെപോക്കിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെ നേരിൽ കണ്ടും കത്ത് വഴിയും വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുവാൻ ആവശ്യപ്പെട്ടിട്ടും റോഡ് നിർമ്മാണത്തിന് വേഗത വന്നില്ലെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആരോപിച്ചു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കിഫ്ബിയിലും കേരള റോഡ് ഫണ്ട് ബോർഡിലും നേരിട്ട് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ല.
എറണാകുളം ജില്ലയിലെ 2 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്നതും 4 മണ്ഡലങ്ങൾക്ക് പ്രയോജനകരവുമായ റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പെരുമ്പാവൂർ ടൗണിൽ കൂടി പോകാതെ തന്നെ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ റോഡിന്റെ പ്രാധാന്യം ഏറെയാണ്.സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. സർവ്വേ നടപടികൾ പൂർത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞപ്പോൾ 23.74 കോടി രൂപയായി പദ്ധതി ചെലവ് ഉയർന്നു. തുടർന്ന് ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകുകയും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു 2019 ജനുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ നിർമ്മാണണോദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു. 14 മാസമായിരുന്നു നിർമ്മാണ കാലാവധി.

എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 21 മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിക്കുവാൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. 2019 മുതൽ കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കന്നതിന് മുൻപ് വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, താലൂക്ക് സർവ്വേ വിഭാഗം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു എംഎൽഎ ഓഫിസിൽ അവലോകന യോഗങ്ങൾ ചേർന്നിട്ടുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. ഇത് കൂടാതെ ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ടെലിഫോൺ വഴിയുള്ള യോഗങ്ങളും ചേർന്ന് ഈ പദ്ധതി വേഗത്തിലാക്കുവാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് എംഎൽഎ പറഞ്ഞു.വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്.

കേരള റോഡ് ഫണ്ട് ബോർഡിന്റെ ഡ്രോൺ സർവ്വേയും പദ്ധതി പ്രദേശത്ത് നടത്തുന്ന ടോട്ടൽ സ്റ്റേഷൻ സർവേയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് നിലവിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എടുത്തു വെച്ചിരിക്കുന്നത്. പദ്ധതി വൈകുന്നതിന് ഇതും ഒരു പ്രധാന കാരണമായി. ഉദ്യോഗസ്ഥ തലത്തിലെ കുറ്റകരമായ ഒരു അനാസ്ഥയാണ് ഇത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് നിർമാണം നടക്കുന്ന സ്ഥലത്ത് പോയി ഇടപെടൽ നടത്താത്തത് കൊണ്ടും മേൽനോട്ടം വഹിക്കാത്തത് കൊണ്ടും ഉണ്ടായ അപാകതയായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഈ വിഷയം ചൂണ്ടി കാട്ടി ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തിയ്യതി മന്ത്രി ജി സുധാകരന് എൽദോസ് കുന്നപ്പിള്ളി പരാതി നൽകിയിരുന്നു. റോഡ് നിർമ്മാണത്തിന്റെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കാലാവധി നീട്ടി നൽകുന്നതിനും എൽദോസ് കുന്നപ്പിള്ളി കൃത്യമായ രീതിയിൽ ഇടപെട്ടിരുന്നു. കൃത്യമായ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി റി ടെൻഡർ ചെയ്തു പദ്ധതി വേഗത്തിൽ പൂർത്തികരിക്കുന്നതിനും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും സമരശേഷം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് എംഎൽഎ കത്ത് നൽകി.

ഒ. ദേവസ്സി, കെ.എം.എ സലാം, മനോജ് മൂത്തേടൻ, വി.എം ഹംസ, പോൾ ഉതുപ്പ്, ബാബു ജോൺ, ടി.ജി സുനിൽ, എസ് ഷറഫ്, ജോർജ്ജ് കിഴക്കുമശ്ശേരി, വി.ബി മോഹനൻ, പി.കെ മുഹമ്മദ് കുഞ്ഞ്, കെ.കെ മത്തുകുഞ്ഞു, ജോയി പൂണേലിൽ, പി.പി ആ അവറാച്ചൻ, ജനപ്രതിനിധികളായ പി.എ മുക്താർ, ജോയി മഠത്തിൽ, എ.ടി അജിത്കുമാർ, കെ.വി ജെയ്സൻ, എൽദോ ചെറിയാൻ, പി.എസ് രാജൻ, അഡ്വ. ജോബി മാത്യു, ജോഷി തോമസ്, ജോജി കൂടാലപ്പാട്, സജി പടയാറ്റിൽ, കമൽ ശശി, പി.എച്ച് സാബിദ്, സനൽ അവറാച്ചൻ, ബിനോയ് അരീക്കൽ, കുര്യൻ പോൾ, കെ.ടി മനോജ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.