ന്യൂഡൽഹി: കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ച് സുപ്രീം കോടതി. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. “എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ട്.” ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.”ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. അപ്പോൾ വിശ്വാസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്നമാവും.” കേസ് പരിഗണിച്ചു കൊണ്ട് കോടതി പറഞ്ഞു.മാപ്പു പറയാൻ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നൽകിയിരുന്നു. മാപ്പു പറയാൻ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടർന്ന് ഇന്ന് വിധിപറയാൻ മാറ്റി വെച്ച കേസ് ആണ് സെപ്റ്റംബർ 10-ലേക്ക് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മാറ്റിവെച്ചത്.