കൊച്ചി >>> പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കി ജനപ്രിയനാകുകയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദേശമായ കുട്ടമ്പുഴ സ്വദേശി ജയേഷ്. തെങ്ങിന്റെ ഈർക്കിലി കൊണ്ട് മനോഹര വസ്തുക്കൾ നിർമ്മിക്കുകയാണ് ഈ യുവാവ്.
ഈർക്കിലി കൊണ്ട് മുറ്റം തൂക്കുവാനുള്ള ചൂലു ഉണ്ടാക്കുവാൻ മാത്രമല്ല, മനോഹരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയും എന്നു കൂടി കാണിച്ചു തരുകയാണ് ജയേഷ്. കുട്ടമ്പുഴ സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ വീട്ടിൽ ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമ്മിച്ചു ജനമനസ് കീഴടക്കുന്നത്. ഇതിൽ മുമ്പ് ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് കരകൗശല മേഖലയിൽ , ഇലക്ട്രിഷ്യൻ കൂടിയായ ജയേഷ് വ്യത്യസ്തനാവുന്നത്.
ആരോരും അറിയാതെ പോകുമായിരുന്ന ഈ കലാകാരന്റെ കഴിവ് പുറം ലോകത്തെത്തിച്ചത് അയൽവാസിയും, സുഹൃത്തും, ഫോട്ടോഗ്രാഫറും ആയ ബൈജു കുട്ടമ്പുഴ ആണ്. ഈർക്കിലി കൂടാതെ പ്ലാസ്റ്റർ ഓഫ് പാരീസിൽ ദൈവമാതാവിന്റെ ശില്പവും തീർത്തിട്ടുണ്ട് ഈ കലാകാരൻ.
പാഴ് വസ്തുക്കളിൽ നിന്നും കൂടുതൽ കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കുവാ നുളള ആഗ്രഹം ഉണ്ടെങ്കിലും, അവ വിറ്റഴിക്കുവാനുള്ള വിപണി എങ്ങനെ കണ്ടെത്തും എന്നാ ആശങ്കയും ഈ യുവാവ് പങ്കുവെക്കുന്നു.