കോതമംഗലം: പഠനത്തോടൊപ്പം പത്ര വിതരണവും നടത്തി എല്ലാവർക്കും മാതൃകയായി പതിനൊന്നാം ക്ലാസുകാരി.ഇരമല്ലൂർ പള്ളിപ്പടി പുതിയാതൊട്ടിയിൽ അനസ്-ജാസ്മിൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ അൽഫിയ അനസാണ് ഓരോ വീടിനുമുന്നിലും സൈക്കിളിലെത്തി പത്രവിതരണം നടത്തുന്നത്. നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടിനഗർ വരെയുള്ള വീടുകളിലാണ് പത്രവുമായി അതിരാവിലെ എത്തുന്നത്. സൈക്കിൾ ചവിട്ടാൻ പഠിച്ചത് മുതൽ പത്ര ഏജന്റായ പിതാവിനെ സഹായിക്കാൻ മകൾ എത്തുമായിരുന്നു. പിന്നീട് രണ്ട് കി.മീ. ചുറ്റളവിൽ 100ൽപരം വീടുകളിൽ പത്രവിതരണം അൽഫിയ ഏറ്റെടുക്കുകയായിരുന്നു.രാവിലെ ആറിന് നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം പിതാവ് കോതമംഗലത്തുനിന്ന് എത്തിക്കുന്ന പത്രങ്ങൾ സൈക്കിളിൻ്റെ മുന്നിലെ ബാസ്കറ്റിൽ വച്ച് വിതരണം ആരംഭിക്കും. ഒന്നരമണിക്കൂർ കൊണ്ട് തൻ്റെ പരിധിയിലെ എല്ലാ വീടുകളിലും എത്തിച്ച് മടങ്ങിയെത്തും. നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. പ്ലസ് വണ്ണിന് ചെറുവട്ടൂർ മോഡൽ ഹൈസ്കൂളിൽ ബയോളജി സയൻസിൽ അഡ്മിഷൻ പ്രതീക്ഷിക്കുകയാണ്.പത്രവിതരണത്തിന് പിതാവിനെ സഹായിച്ച ശേഷം സ്കൂളിലെത്താൻ കഴിയുമെന്ന നേട്ടവും ജോലി സാധ്യതയുമാണ് കോഴ്സ് തെരഞ്ഞെടുപ്പിൻ്റെ പിന്നിലെന്ന് അൽഫിയ പറഞ്ഞു. അൻസില, ആദില, ആലിയ എന്നിവർ സഹോദരിമാരാണ്
